ഭൂതകാലത്തിന്റെ ഏടുകളിൽ മറഞ്ഞുകിടന്ന, അത്യപൂർവമായ പുരാവസ്തുക്കൾ കണ്ടെത്തിയിരിക്കുന്ന ഗവേഷകർ. പ്രാചീന ഭാരതവുമായി ബന്ധമുള്ള അപൂർവ കണ്ടെത്തൽ, ഇരു ഭൂപ്രദേശങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെ അനാവരണം ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള പുരാമുദ്രകൾ ഗവേഷകർക്ക് അദ്ഭുതമായി. ഇതുവരെയുണ്ടായിരുന്ന പല നിഗമനങ്ങളും ഇനി പൊളിച്ചെഴുതേണ്ടിവരും.
പടിഞ്ഞാറൻ തായ്ലൻഡിലെ പുരാവസ്തു ഗവേഷണകേന്ദ്രത്തിൽനിന്നാണ് ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണമോതിരങ്ങൾ കണ്ടെത്തിയത്. ഇതിലൊന്നിന് പ്രാചീന ഇന്ത്യയിലെ ബ്രാഹ്മി ലിപിയുമായി ബന്ധമുണ്ടെന്നതാണ് ചരിത്ര-ശാസ്ത്ര ലോകത്തെ ആവേശത്തിലാക്കുന്നത്.
തായ്ലൻഡിലെ ഫെച്ചാബുരി പ്രവിശ്യയിലുള്ള ദോൺ യായ് തോങ് എന്ന പുരാവസ്തു ഖനന പ്രദേശത്തുനിന്നാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കൊപ്പം സ്വർണമോതിരങ്ങൾ കണ്ടെടുത്തതെന്ന് തായ് ഗവൺമെന്റിന്റെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മോതിരത്തിലെ രഹസ്യ ലിഖിതം
കണ്ടെത്തിയ രണ്ട് മോതിരങ്ങളിലൊന്നിന്, പുരാതന ഇന്ത്യൻ എഴുത്തുരീതിയായ ബ്രാഹ്മി ലിപിയിലുള്ള അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പ്രാഥമിക വിശകലനങ്ങൾക്കുശേഷം വിദഗ്ധർ ലിഖിതം വായിച്ചെടുത്തത്, പുസരഖിതസ - എന്നാണ്. ഇന്ത്യൻ ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും സവിശേഷവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന, പുഷ്യനക്ഷത്രവുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്. പുഷ്യ നക്ഷത്രത്താൽ സംരക്ഷിക്കപ്പെടുന്നവൻ - എന്നാണ് ഈ വാക്കിന്റെ അർഥം.
രണ്ടാമത്തെ സ്വർണമോതിരത്തിൽ അടയാളങ്ങളോ കൊത്തുപണികളോ ഉണ്ടായിരുന്നില്ല. രണ്ടു മോതിരങ്ങളും അക്കാലത്ത് ഇന്ത്യയിൽനിന്നും വ്യാപാരത്തിനായി എത്തിയ വൈശ്യവിഭാഗത്തിൽപ്പെട്ട ഏതെങ്കിലും ധനാഢ്യനായ വ്യാപാരിയുടേതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.